കിളിരൂര്‍ കേസിലെ ഇരയായി മരണത്തിന് കീഴടങ്ങിയ ശാരിയുടെ മാതാപിതാക്കള്‍ നീതികിട്ടാതെയുള്ള അലച്ചില്‍ തുടരുന്നു. ശാരിയുടെ മകള്‍ സ്നേഹ, തന്റെ അച്ഛനെ അന്വേഷിക്കുമ്പോള്‍ ശൂന്യതയിലേക്ക് നോക്കി നെടുവീര്‍പ്പിടുകയാണ് നിസ്സഹായരായ ശാരിയുടെ അച്ഛനും അമ്മയും.കേരളത്തെ പിടിച്ചുകുലുക്കിയ വിവാദം അഴിച്ചുവിട്ട വി.എസ്.അച്യുതാനന്ദന്‍ ആ വി.ഐ.പിയുടെ പേര് വെളിപ്പെടുത്തിയിരുന്നെങ്കില്‍ തന്റെ കൊച്ചുമോള്‍ക്ക് ഉത്തരം കൊടുക്കാമായിരുന്നുവെന്ന് ശാരിയുടെ പിതാവ് സുരേന്ദ്രകുമാര്‍ പറയുന്നു. ഞങ്ങളാരുമല്ല വിവാദമുണ്ടാക്കിയത്. വി.എസ് തന്നെയാണ്. അത് തുറന്നുപറയാനുള്ള മാന്യത അദ്ദേഹം കാണിക്കേണ്ടതാണ്. കേരളമത് കേള്‍ക്കാന്‍ കാത്തിരിക്കുന്നു. കഴിഞ്ഞ തവണ കിളിരൂര്‍ കേസായിരുന്നു വി.എസ് തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയത്. അധികാരം കിട്ടിയാല്‍ കിളിരൂര്‍ കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ കൈയാമം വെക്കുമെന്ന് വി.എസ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായിക്കഴിഞ്ഞപ്പോള്‍ ഭാവം മാറുന്നതാണ് കണ്ടത്. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ ഒന്നു കാണാന്‍ അനുമതി ചോദിച്ചപ്പോള്‍ അപമാനിച്ച് പുറത്താക്കുകയാണ് ചെയ്തത്. പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തതാണ്വേദനയോടെ സുരേന്ദ്രകുമാര്‍ പറയുന്നു.മകളെ പീഡിപ്പിച്ച് കൊന്നവരെ നിയമത്തിന് മുമ്പാകെ കൊണ്ടുവരാന്‍ പലശ്രമങ്ങളും നടത്തി നോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഒരു നിര്‍വ്വാഹവുമില്ലാതെ വന്നപ്പോഴാണ് 2010 ഡിസംബര്‍ 27ന് സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരം കിടക്കാന്‍ തീരുമാനിച്ചത്. ശാരി മരണപ്പെട്ടിട്ട് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞു. മകള്‍ സ്നേഹക്ക് 6 വയസ്സും. തൃക്കൊടിത്താനം മുക്കാട്ട്പടിയിലെ വി.ബി. യു.പി സ്കൂളിലാണ് സ്നേഹ പഠിക്കുന്നത്. കേസ് നടത്തുന്നതിനും മകളുടെ പഠനത്തിനുമായി വളരെ ചെലവുകളുണ്ട്. ഇല്ലായ്മകളുടെയും കഷ്ടതകളുടെയും നടുവിലാണ് ജീവിതം. ഉണ്ടായിരുന്ന ലോട്ടറി വില്‍പനയും ഇല്ലാതായി. വീടുള്‍പ്പെടെയുള്ള 11 സെന്റ് സ്ഥലത്തിന്റെ പകുതിയും റെയില്‍വെ ലൈനിന്റെ ഡബിളിംഗുമായി ബന്ധപ്പെട്ട് ഇല്ലാതാകും. ഇതോടെ ഞങ്ങള്‍ കുടുംബത്തോടെ തെരുവിലാകും. ഒരിറ്റ് സഹതാപത്തിന് പോലും ആരുമില്ലാതാകും. തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വി.എസിനെ പലതവണ കാണാന്‍ ആവശ്യപ്പെട്ടെങ്കിലും സമയം തന്നില്ല. അഞ്ച് നിവേദനങ്ങള്‍ മുഖ്യമന്ത്രി വി.എസിന് കൊടുത്തെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ല. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മോചനയാത്ര വേളയില്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയതിന് മാത്രമാണ് മറുപടി ലഭിച്ചത്. അതിനെ തുടര്‍ന്നാണ് രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയത്. അത് എസ്.ബി.ടിയില്‍ സര്‍ക്കാര്‍ തന്നെ നിക്ഷേപിച്ചു. മാസം 1850 രൂപ പലിശ കിട്ടും. സ്നേഹയുടെ 18 വര്‍ഷത്തെ പഠനത്തിനും മറ്റ് ചെലവുകള്‍ക്കും ഇതു തികയില്ല. ഏത് ജനത്തിനും ഇതൊക്കെ മനസ്സിലാകും. ശാരിയുടെ മരണത്തിനുശേഷം ആറ് മാസം വരെ മുഴുപട്ടിണിയിലായിരുന്നു കുടുംബം. എത്ര ദിവസം ഒരു നേരത്തെ ആഹാരത്തിന് കഷ്ടപ്പെട്ടു. കുഞ്ഞിന് പാല്‍ വാങ്ങാന്‍ പോലും പണമില്ലായിരുന്നു. ആരും സഹായിക്കാനുണ്ടായില്ല. വായ്പാ തുക അടക്കാതായപ്പോള്‍ ബാങ്ക് വീട് ജപ്തി ചെയ്യുന്ന നിലയിലേക്കെത്തി. ഉമ്മന്‍ ചാണ്ടി സാറാണ് പിന്നീട് എസ്.ബി.ടിയില്‍ പണമടച്ച് ജപ്തിയില്‍ നിന്ന് രക്ഷിച്ചത്. വീട് പണിത് തരികയും ചെയ്തു. 2004 ആഗസ്റ്റ് 13 മുതല്‍ നവംബര്‍ 13 വരെയുള്ള 3 മാസങ്ങളിലായി കോട്ടയം മെഡിക്കല്‍ കോളജ്, കാരിത്താസ്, തെള്ളകം മാതാ ആസ്പത്രികളിലാണ് ശാരിയെ ചികിത്സിച്ചത്. മാതായില്‍ കയ്യിലുണ്ടായിരുന്ന 90000 രൂപ മാത്രമേ ഞങ്ങള്‍ക്ക് അടക്കാന്‍ കഴിഞ്ഞുള്ളൂപഴയ ബില്ലുകള്‍ എടുത്തുകാട്ടി ശാരിയുടെ അമ്മ ശ്രീദേവി വിതുമ്പി. ഇപ്പോഴും മാതായില്‍ 4 ലക്ഷം കൊടുക്കാനുണ്ട്. സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ വഴി 29000 രൂപ മാത്രമാണ് അടച്ചത്. ബുദ്ധിമുട്ട് കണ്ടിട്ട് ഡോക്ടര്‍ക്ക് ചികിത്സാഫീസ് വേണ്ടെന്നു പറഞ്ഞു. ആസ്പത്രിക്കാര്‍ വെറുതെ വിടുമോ. അവര്‍ ഇപ്പോഴും പണം ആവശ്യപ്പെടുന്നുണ്ട്.
മെഡിക്കല്‍ കോളജില്‍ എന്റെ മോളെ വൈദ്യസഹായത്തോടെ ക്രൂരമായി കൊന്നു. അവള്‍ ജീവിച്ചിരുന്നാല്‍ കേസില്‍ കുടുങ്ങുമായിരുന്ന വി.ഐ.പികളാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ലോക്കല്‍ പൊലീസും, സി.ബി.ഐയും നടത്തിയ രണ്ട് അന്വേഷണങ്ങളും പ്രഹസനമായി അവസാനിച്ചു. ഭരണക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ എത്രനാള്‍ രോഷം ഉള്ളിലടക്കി കഴിയാന്‍ പറ്റും. നീറി നീറി സമൂഹത്തില്‍ നില്‍ക്കുകയാണ്. ആരെയൊക്കയോ പേടിച്ചിട്ടാണ് എന്റെ മോള് ആസ്പത്രി കിടക്കയില്‍ വച്ച് മജിസ്ട്രേറ്റിനും, ഐ.ജി ശ്രീലേഖക്കും മൊഴി നല്‍കിയതെന്ന് വിശ്വസിക്കാനേ പറ്റു സുരേന്ദ്രകുമാര്‍ പറഞ്ഞു.ലതാ നായരെയും ഡ്രൈവര്‍ ജോസിനെയും ഇതുവരെയും വേണ്ടരീതിയില്‍ ചോദ്യം ചെയ്തിട്ടില്ല. അവര്‍ക്ക് രണ്ടുപേര്‍ക്കുമറിയാം ശാരിയെയും, കവിയൂരിലെ അനഘയെയും എവിടെയൊക്കെ കൊണ്ടുപോയെന്ന്. തിരുവനന്തപുരത്ത് എവിടെയൊക്കെയാണോ ലതാ നായര്‍ കുട്ടികളെ കൊണ്ടുപോയതെന്ന് ഇനിയും പുറത്തുവന്നിട്ടില്ല. ശാരി പ്രസവിച്ച് കിടക്കുമ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ.സിസിലി സാമുവല്‍ മാനസിക പീഡനവും ഏല്‍പ്പിച്ചിരുന്നു. അവര്‍ക്ക് ലതാ നായരുമായി എന്തെങ്കിലും താല്‍പര്യമോ പരിചയമോ ഉണ്ടായിരുന്നോയെന്ന് അറിയില്ല.ഞങ്ങളോടും വളരെ മോശമായാണ് പെരുമാറിയത്. ഗൈനക്കോളജിയുടെ ചാര്‍ജ് ഇല്ലായിരുന്ന ഡോ.രഞ്ജന്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചോദിച്ച് വാങ്ങി ചികിത്സിക്കാനെത്തിയതിനെ സംബന്ധിച്ചും ആരോപണം ഉയര്‍ന്നിരുന്നു. ഇതൊന്നും അന്വേഷിക്കാന്‍ ആരും തയാറായില്ല. ശാരിയുടെ രക്തത്തില്‍ ചെമ്പിന്റെ അംശം വളരെ കൂടുതലായിരുന്നുവെന്ന് കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടിലുണ്ട്. ശാരിയുടെത് സുഖ പ്രസവമായിരുന്നു. പ്രസവിച്ച ദിവസം മുതല്‍ മരിക്കുന്നതുവരെ പച്ചനിറത്തിലുള്ള വെള്ളം അവള്‍ ഛര്‍ദ്ദിച്ചുകൊണ്ടിരുന്നു. ലതാ നായര്‍ ആസ്പത്രിയില്‍ വച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാത്ത ടോണിക് കൊടുത്തിരുന്നു. ശരീര പുഷ്ടിക്ക് എന്നാണ് പറഞ്ഞത്. ഇത് ഏതോ വിഷ ദ്രാവകമായിരുന്നു. അതാണ് കുടല്‍ ദ്രവിക്കുന്നതിന് കാരണമായത്. അനസ്തേഷ്യ കൊടുത്തപ്പോഴും ഇത്തരത്തില്‍ കൃത്രിമത്വം ഉണ്ടായിട്ടുണ്ട്. കാരിത്താസില്‍ വച്ച് ഡോക്ടര്‍മാര്‍ തന്നെ വളരെ വ്യക്തമായി മനസ്സിലാക്കിത്തന്നിട്ടുണ്ടെന്നും സുരേന്ദ്രകുമാര്‍ അവര്‍ത്തിച്ച് പറയുന്നു. ആസ്പത്രിയില്‍ കോടിയേരി ബാലകൃഷ്ണനും പി.കെ.ശ്രീമതിയും മീനാക്ഷി തമ്പാനും ജോസഫൈനും ഒടുവില്‍ പിണറായിയുമെത്തിയിരുന്നു. എന്തായിരുന്നു അവരുടെയൊക്കെ താല്‍പര്യം. എന്റെ കുഞ്ഞിന്റെ അസുഖം വര്‍ധിക്കാനിടയായ സാഹചര്യം എന്തായിരുന്നുവെന്നും ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. ഡോക്ടര്‍തന്നെ വി.ഐ.പികളുടെ സന്ദര്‍ശനമാണ് കുട്ടിയെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. ഏറെ വിവാദമായ വി.ഐ.പി സംഭവത്തിന്റെ യഥാര്‍ത്ഥ അവസ്ഥകള്‍ പുറത്തുവന്നാല്‍ മാത്രമേ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുകയുള്ളൂവെന്ന് സുരേന്ദ്രകുമാറും ഭാര്യ ശ്രീദേവിയും ആവര്‍ത്തിച്ചു പറയുന്നു.പൊലീസ് റിപ്പോര്‍ട്ട്, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവയില്‍ ഗുരുതരമായ വീഴ്ചകളും തിരുത്തലുകളും തിരിമറികളും നടന്നിട്ടുണ്ടെന്ന് കിളിരൂര്‍, കവിയൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ രാജു പുഴങ്കര വ്യക്തമാക്കി. മന്ത്രിസഭയിലെ ചിലര്‍ ചേര്‍ന്ന് ഫയലുകള്‍ മുക്കിയിട്ടുണ്ട്. ഡി.ഐ.ജി റാങ്കില്‍ കുറയാത്ത ഒരു സി.ബി.ഐ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം എന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൊടുത്ത കത്തുകളും മുക്കിയവയില്‍പ്പെടുന്നു. ഹൈക്കോടതി തന്നെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടും ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ ഗൗരവബുദ്ധിയോടെ കേസുകളില്‍ ഇടപെട്ടിട്ടില്ല. നിഷ്പക്ഷമായി അന്വേഷിക്കുന്ന ഉന്നത സി.ബി.ഐ ഉദ്യോസ്ഥര്‍ അടങ്ങുന്ന ഒരു നോഡല്‍ ഏജന്‍സിക്ക് കേസിന്റെ അന്വേഷണം കൈമാറണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം രാജു പറഞ്ഞു. കവിയൂര്‍, കിളിരൂര്‍ കേസുകള്‍ ഒറ്റക്കേസാക്കി അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. ഒരു സ്വകാര്യ ടി.വി ചാനലില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ കിളിരൂര്‍ കേസിലെ യാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിക്കാന്‍ തയാറായി. ആദ്യഭാഗം പുറത്തുവിട്ടെങ്കിലും രണ്ടാംഭാഗം സി.ബി.ഐയെ സ്വാധീനിച്ച് ലതാ നായര്‍ സംപ്രേഷണം നിര്‍ത്തിവെപ്പിക്കുകയാണ് ചെയ്തതെന്ന് ശാരിയുടെ മാതാവ് ആരോപിച്ചു. അച്ചു അപ്പൂപ്പാ എന്റെ അച്ഛനെ അറിയുമോ എന്ന് ശാരിയുടെ മകള്‍ സ്നേഹ വി.എസിനോട് ചോദിക്കുന്ന രീതിയിലായിരുന്നു ടി.വി പരിപാടിയുടെ തുടക്കം. ആ ചോദ്യം കേരള മനസ്സാക്ഷിക്ക് മുമ്പില്‍ ഈ തെരഞ്ഞെടുപ്പ് വേളയിലും അലയടിക്കുകയാണ്.
അഷ്‌റഫ് അമ്മിനിക്കാട്

No comments:
Post a Comment